News details

വൈവിധ്യങ്ങളെ ഉൾക്കൊള്ളുക : ഡോ.സബ്രീന ലേ

May 31, 2022

 
 
ഇന്ത്യയെപ്പോലെ, വിവിധയിനം സംസ്‌കാരങ്ങളും ഭാഷകളും ഇഴുകിച്ചേർന്നു ജീവിക്കുന്ന ഒരു രാജ്യത്ത്, ന്യൂനപക്ഷം ഭൂരിപക്ഷം എന്ന രീതിയിലുള്ള വിഭജനത്തിനു യാഥാർഥ്യവുമായി ബന്ധമില്ലെന്ന്   തവാസൂൽ യൂറോപ്പ്  സെന്റർ ഫോർ ഡയലോഗ്‌ ആൻറ് റിസർച്ച്    ഡയറക്ടറും പ്രമുഖ ഇറ്റാലിയൻ തത്വചിന്തകയും 2022 ഗ്ലോബൽ ഇന്റർഫെയ്‌ത് അവാർഡ് ജേതാവുമായ ഡോ.സബ്രീന ലേ അഭിപ്രായപ്പെട്ടു. 
എല്ലാ വിഭാഗങ്ങളും ഒരുമിച്ചു ചേർന്ന് വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട്  രാജ്യത്തിൻറെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് ഇന്ത്യക്ക് അഭികാമ്യം, അവർ പറഞ്ഞു. വനിതാ പ്രവാസി സംഘടനയായ എംജിഎം ഖത്തർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
 
ലോകമാകമാനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന വലതുപക്ഷ ദേശീയതയുടെ ഫലമായി ചരിത്രത്തെ വളച്ചൊടിക്കാനും മാറ്റിയെഴുതാനുമുള്ള പ്രവണത വർധിച്ചു വരുന്നതിൽ ഡോ.സബ്രീന ലേ ആശങ്ക പ്രകടിപ്പിച്ചു. നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും നീതിനിഷേധത്തിനെതിരെ ശബ്ദമുയർത്തുക എന്നത് എല്ലാ പൗരന്മാരുടെയും ബാധ്യത ആണെന്നും  അവർ ഓർമിപ്പിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പീഡിത വിഭാഗങ്ങൾ രാഷ്ട്രനിർമിതിയിൽ കൂടുതൽ പങ്കാളിത്തം കൈവരിക്കാൻ ശ്രമിക്കണമെന്ന് ഡോ. സബ്രീന നിർദ്ദേശിച്ചു. യൂറോപ്പിൽ ആരോഗ്യകരമായ സംവാദങ്ങൾക്ക് തുറന്ന  അവസരങ്ങളുണ്ട്,  ഇന്ത്യയിൽ  ഇതുപോലുള്ള അവസരങ്ങൾ കുറഞ്ഞു വരുന്നതും  ചില വിഭാഗങ്ങളെ മുൻവിധിയോടെ കാണുന്നതും  ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു. തുറന്ന സംവാദങ്ങളിലൂടെയും പരസ്പര ആശയകൈമാറ്റങ്ങളിലൂടെയും മാത്രമേ ക്സീനോഫോബിയ (മറ്റുമതങ്ങളെ കുറിച്ചുള്ള ഭയം)സമൂഹത്തിൽ നിന്ന് ഉന്മൂലനം  ചെയ്യാൻ കഴിയുള്ളൂ എന്ന് ഡോ. സബ്രീന അഭിപ്രായപ്പെട്ടു.
 
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ എംജിഎം പ്രസിഡണ്ട് തൗഹീദ റഷീദ് ആമുഖ പ്രഭാഷണം നടത്തി. മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ജസീല നാസർ സംവാദം നിയന്ത്രിച്ചു.  ജനറൽ സെക്രട്ടറി ജാസ്മിൻ നസീർ, സെക്രട്രറിയേറ്റ്‌ അംഗങ്ങളായ സൈനബ അൻവാരിയ, ജാസ്മിൻ നൗഷാദ്, ബുഷ്‌റ ഷമീർ, ബുഷ്‌റ അബൂബക്കർ, ശർമിന ശാഹുൽ, ജമീല നാസർ തുടങ്ങിയവർ സംബന്ധിച്ചു. എം ജി എമ്മിന്റെ ഉപഹാരം പ്രസിഡണ്ട്‌ തൗഹീദാ റഷീദ് ഡോ. സബ്രീനയ്ക്ക് കൈമാറി.